മലപ്പുറം : സ്കൂളുകളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിൽ സംഘപരിവാർ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാൾക്കും ഒരു തരത്തിലുള്ള പ്രയാസവും സൃഷ്ടിക്കാത്ത മുസ്‌ലിം പെൺകുട്ടികളുടെ വേഷവിധാനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സമീപനം അവരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുമുമ്പിൽ വഴങ്ങാത്ത ആത്മധൈര്യമാണ് ഓരോ സമൂഹങ്ങൾക്കുമുള്ളതെന്ന് സംഘപരിവാർ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ
ഭക്ഷണത്തിന്റെയും, വേഷത്തിന്റെയും പേര് പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ ഹിജാബ് ധരിക്കുന്നത് വലിയ പാപമായി ചിത്രീകരിച്ചു കൊണ്ട് പൊതു ഇടങ്ങളിൽ നിന്ന് അത്തരം സംസ്‌കാരത്തെ നിഷേധിക്കാനുള്ള ശ്രമമുണ്ടാകുന്നത് അപകടകരമായ അവസ്ഥയാണ്. അത് നമ്മുടെ സാംസ്‌ക്കാരിക, സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കുക. അതിന്‍റെ പേരിൽ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും അപരവൽക്കരിക്കാനും നടത്തുന്ന സംഘപരിവാറിന്‍റെ ശ്രമങ്ങൾക്ക് മുന്നിൽ വഴങ്ങാൻ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടകയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുതായ്മകളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒരാൾക്കും ഒരു തരത്തിലുള്ള പ്രയാസവും സൃഷ്ടിക്കാത്ത മുസ്‌ലിം പെൺകുട്ടികളുടെ വേഷവിധാനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സമീപനം അവരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുമുമ്പിൽ വഴങ്ങാത്ത ആത്മധൈര്യമാണ് ഓരോ സമൂഹങ്ങൾക്കുമുള്ളത് എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. ഭക്ഷണത്തിലും വസ്ത്രത്തിലും വർഗീയ വിഷം കലർത്തി ഇന്ത്യയുടെ ബഹുസ്വരതയെ മലിനമാക്കുന്ന സംഘപരിവാരത്തിനെതിരെ ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.