തിരുവനന്തപുരം : വേനല്‍കാലം എത്തുന്നതിനു മുമ്പേ കേരളം ചുട്ടു പഴുക്കുന്നു. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനിലയില്‍ ശരാശരി രണ്ട് ഡിഗ്രിയോളം മാറ്റം വന്നു കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയാകുമ്പോഴും ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളുടെ അഭാവം സംസ്ഥാനത്തിന് തിരിച്ചടിയാവുകയാണ്. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. ജനുവരിയും ഫെബ്രുവരിയും ശീതകമാലമായാണ് വിലയിരുത്തുന്നത്. എന്നാല്‍ വേനല്‍ എത്തുന്നതിനു മുമ്പേ കേരളം വിയര്‍ക്കുകയാണ്.
മിക്ക ജില്ലകളിലും പരമാവധി താപനില 35 ഡിഗ്രി കടന്നുകഴിഞ്ഞു. മഴ ഇല്ലാത്തതും തെളിഞ്ഞ കാലാവസ്ഥയും ചൂട് കൂടാന്‍ കാരണമായി. പാലക്കാടാണ് താപനിയില്‍ ഏറ്റവും മാറ്റമുള്ളത്. താപനലിയില്‍ 2.8 ഡിഗ്രി മാറ്റമുണ്ട്. തിരുവനന്തപുരത്ത് താപനില 2 ഡിഗ്രി ഉയര്‍ന്നു കഴിഞ്ഞു. 2018 ലെ പ്രളയത്തിനു ശേഷം കേരളത്തിലെ കാലവസ്ഥയില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. അപ്രതീക്ഷിത മഴ, വെള്ളപ്പൊക്കം, കടുത്ത ചൂട് എല്ലാം കേരളത്തെ വലക്കുകയാണ്. എന്നാല്‍ കാലാവസ്ഥ മാറ്റം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പ് നല്‍കാനുമുള്ള ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളുടെ അഭാവം കേരളത്തിന് തിരിച്ചടിയാണ്. 256 എണ്ണം വേണ്ടിടത്ത് കേരളത്തിലുള്ളത് 29 എണ്ണം മാത്രം. ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഇത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
പത്ത് സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 5 ലക്ഷം രൂപയാണ് ചെലവ്. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ഫണ്ടും പ്രശനമാണ്. ഈ വർഷം 90 ഓട്ടേമേറ്റഡ് വെതര്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശരാശരി മഴ കിട്ടിയേക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അങ്ങനെങ്കില്‍ സംസ്ഥാനത്തെ കടുത്ത ചൂടിന് താത്കാലിക ആശ്വാസമായേക്കും