തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന് കണ്ടെത്തൽ. സാധാരണക്കാരെ മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയിൽ തട്ടുകടകൾ നടത്തുന്നതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറവൻകോണം ഭാഗത്തുൾപ്പെടെ അനധികൃത കടകൾ പോലീസ് ഒഴിപ്പിച്ചിരുന്നു. അതേസമയം, ചിലയിടങ്ങളിൽ ഇത്തരം കടകൾ തിരികെവരുന്നുണ്ട്. നടപടികൾ ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. കുറവൻകോണം മേഖലയിൽ നടത്തിയ പരിശോധനയിൽ കേവലം ഒരാൾക്ക് മാത്രമാണ് കച്ചവടം നടത്താനുള്ള ലൈസൻസ് ഉള്ളതെന്ന് കണ്ടെത്തി.
ഇവിടെ വാഹനങ്ങളിലും മറ്റും കാലങ്ങളായി കച്ചവടം നടത്തിയിരുന്നവർ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ പലരുടെയും യു.പി.ഐ. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടുകളുടെ കണക്കുകളാണ് കണ്ടത്. ഇതെല്ലാം നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള വൻകിട ഹോട്ടലുകളുടെ അക്കൗണ്ടുമായിരുന്നു.






























