കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ അവഗണ മൂലം നാട്ടിൽ പോകാൻ കഴിയാതിരുന്ന കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുള്ളക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും ആശ്വാസമായി കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ വിഷയത്തിൽ ഇടപെട്ടു. ഇത് സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജീവസാഗറിന് എം.പി കത്ത് അയച്ചു.
മുൻഗണന പട്ടികയിൽ ഇടം നേടുന്നതിന് അർഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെതിരെ അബ്ദുള്ള എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി രണ്ടുപേരുടെയും എംബസി രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. ഇന്നലെ പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ പത്തോളം സീറ്റുകൾ ഒഴിവ് ഉണ്ടായിട്ടും നാലാം തവണയും ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികൾക്കിടയിൽ വൻ പ്രതിഷേധത്തിന് കരണമായി. ഇതേതുടർന്ന് കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ നസീർ പാലക്കാട് വിഷയത്തിൽ ഇടപെടുകയും കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനെയും പാലക്കാട് എം എൽ എ ഷാഫി പറമ്പിലിനെയും വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു കാസർഗോഡ് എം.പി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഗർഭിണിയായ യുവതിയേയും ഭർത്താവിനെയും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് എം.പി കുവൈറ്റ് സ്ഥാനപതിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.