കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന നടപടികളുമായി കുവൈത്ത് മുൻസിപ്പാലിറ്റി. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും റെസിഡൻഷ്യൽ മേഖലകളിലെ നിയമലംഘനങ്ങൾ തടയുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ശക്തമായ പരിശോധനകളും നടപടികളും ആരംഭിക്കാനാണ് തീരുമാനം. ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റ് മേഖലകളിലെ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിസാർ അൽ അവ്വാദ് അധ്യക്ഷനായ പ്രത്യേക സമിതി യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളിൽ ബാച്ചിലർമാരുടെ താമസം കുവൈത്തി സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ തടയുന്നതിനായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുമെന്ന് നിസാർ അൽ അവ്വാദ് വ്യക്തമാക്കി. കുടുംബ മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് പൂർണമായും തടയുന്നതിനും ഇത്തരം പ്രവണത വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള വിശദമായ പ്രവർത്തന പദ്ധതി യോഗത്തിൽ ചർച്ച ചെയ്തു. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി.





























