പത്തനംതിട്ട : ടെസ്റ്റ് പർച്ചേസിന്റെ പേരിലും കാലഹരണപ്പെട്ട വാറ്റ് നിയമങ്ങളുടെ പേരിലും വ്യാപാരി സമുഹത്തെ ദ്രോഹിക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഏ ജെ ഷാജഹാൻ പറഞ്ഞു. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജി.എസ്.ടി ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യ പരിശോധനകളിലൂടെ വ്യാപാരികളെ എങ്ങനെയും ദ്രോഹിക്കുവാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ കുറിമാനമാണ് വ്യാപാരികള്‍ക്ക് നല്‍കുന്നത്. ജി.എസ്.ടി ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. നിരവധി വ്യാപാരികള്‍ ആത്മഹത്യ ചെയ്തു. പലരും കടം കയറി ആത്മഹത്യാ മുനമ്പിലാണ്. ഇത് കയ്യുംകെട്ടി നോക്കിയിരിക്കാന്‍ സംഘടനക്കാവില്ല. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ കാടത്ത നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തിറങ്ങുകയാണെന്നും ഏ ജെ ഷാജഹാൻ പറഞ്ഞു.
പ്രളയത്തിൽ ഏറെ നാശനഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരി സമുഹത്തോട് കോവിഡ് കാലത്തും സർക്കാർ ഏറെ പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ ഇ മാത്യു പറഞ്ഞു. ലുലു ഉള്‍പ്പെടെയുള്ള വന്‍കിട കോർപ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി നല്‍കുകയാണ്. സ്ഥലംപോലും ഇവര്‍ക്ക് സൗജന്യമായി നൽകി ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ. പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്ന ചെറുകിട വ്യാപാര മേഖലയെ പാടേ തുടച്ചുനീക്കുവാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാര്‍ കൂടൽ ശ്രീകുമാർ, എൻ എം ഷാജഹാൻ, എ നൗഷാദ് റാവുത്തർ, എം സലിം, വിനോദ് സെബാസ്റ്റ്യൻ, ജി തോമസ് കുട്ടി, വി എം സദാശിവൻപിള്ള, അംബുജാക്ഷൻ, കെ ജി ശ്രീ കുമാർ, സി വി മാത്യു, വി എസ് ഷജീർ, ഇ ഡി തോമസുകുട്ടി, തോമസുകുട്ടി മണിമലേത്ത്, സ്റ്റാൻലി എം, അലക്സ്, സജി എം മാത്യു, ഗീവർ ജോസ്, ശശി ഐസക്, ടി ടി അഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.
ധര്‍ണ്ണക്ക് മുന്നോടിയായി പത്തനംതിട്ട വ്യാപാര ഭവന് മുമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ജില്ലയിലെമ്പാടുമുള്ള നൂറുകണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. മാർച്ച് നഗരം ചുറ്റി സെന്റ് സെന്റ് പീറ്റേഴ്സ് ജംഷന് സമീപമുള്ള ജീ എസ് ടി ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ മാര്‍ച്ചിന് അബു നവാസ്, അലങ്കാര്‍ അഷറഫ്, എം.എ.കെ ആസാദ്, ജോര്‍ജ്ജ് വര്‍ഗീസ്, മിത്രന്‍, റിയാസ്, പ്രകാശ് ഇഞ്ചത്താനം എന്നിവര്‍ നേതൃത്വം നല്‍കി.































