തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ആരാധകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. അപൂര്‍വം ചില ഇടങ്ങളില്‍ മാത്രമാണ് ഫ്‌ളക്‌സുകള്‍ അഴിച്ചുമാറ്റിയിട്ടുള്ളത്. ഇതോടെ പൊതുസ്ഥലങ്ങളില്‍ മാസങ്ങളായി നിലകൊള്ളുന്ന ഫ്‌ളക്‌സുകളുടെ ഭാവി വീണ്ടും ചര്‍ച്ചയാവുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബാനറുകളും കൊടിതോരണങ്ങളും നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് കാലത്ത് അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങി വിവിധ ടീമുകളുടെ ഭീമന്‍ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളും കേരളത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ആരാധക കൂട്ടായ്മകള്‍ ഇതിനായി വലിയ തുകയാണ് ചെലവഴിച്ചത്. എന്നാല്‍ ഫൈനൽ കഴിഞ്ഞിട്ടും ഭൂരിഭാഗം ഫ്‌ളക്‌സുകളും ഇപ്പോഴും അതേപടി തുടരുകയാണ്.





























