ഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ദില്ലി ജന്തർ മന്തറിലെ തുറസ്സായ വേദിയിൽ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട താൻ, 26 ദിവസത്തെ കഠിനമായ നിരാഹാരത്തിന് ശേഷവും ആത്മാർത്ഥത തെളിയിക്കേണ്ടതുണ്ടോ എന്നാണ് വാങ്ചുക്കിന്‍റെ മറുചോദ്യം. വിഷമവും നിരാശയും അത്ഭുതവും കലർന്ന വികാരങ്ങളോടെയാണ് താൻ ഈ സന്ദേശം പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാരത്തിലൂടെ തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വാങ്ചുക് വീഡിയോയിൽ തുറന്നുപറഞ്ഞു. നീണ്ട ഉപവാസം കാരണം പേശികൾ ക്ഷയിക്കുകയും ആന്തരാവയവങ്ങൾക്കും മസ്തിഷ്കത്തിനും തകരാറുകൾ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. 11 കിലോയോളം ശരീരഭാരം കുറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിച്ചതിനെതിരെ ഉയർന്ന രാഷ്‌ട്രീയ ആരോപണങ്ങളെയും ഡീൽ ആരോപണങ്ങളെയും അദ്ദേഹം തള്ളി.
കേന്ദ്രമന്ത്രിമാർ വഴി സമരം അവസാനിപ്പിക്കാൻ എന്ത് കരാറാണ് ഉണ്ടാക്കിയത് എന്ന് ചിലർ ചോദിക്കുന്നു. ഇനി തന്റെ സമരത്തിന്റെ പവിത്രത തെളിയിക്കാൻ ആരിൽ നിന്നെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ എന്ന് വാങ്ചുക്ക് മറുചോദ്യം ഉന്നയിച്ചു. ഡീലിൽ എത്താനാണെങ്കിൽ ഒരു മാസത്തോളം കൊടും ചൂടിൽ റോഡരികിൽ കിടന്ന് പട്ടിണി കിടക്കേണ്ട കാര്യമുണ്ടോ എന്നും എയർ കണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് അത് ചെയ്യാമായിരുന്നില്ലേയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിമർശനങ്ങൾക്കിടയിലും കഠിനമായ ഈ സമയത്ത് തനിക്കൊപ്പം ഉറച്ചുനിന്ന ആയിരക്കണക്കിന് ആളുകൾക്ക് വാങ്ചുക് നന്ദി രേഖപ്പെടുത്തി.





























