കലഞ്ഞൂർ : കലഞ്ഞൂർ വാഴപ്പാറയിലെ തൊഴിലാളിലയങ്ങൾ നിർമാണം പൂർത്തീകരിക്കാതെ നശിക്കുന്നു. രണ്ടരപ്പതിറ്റാണ്ട് മുമ്പാണ് പത്തരക്കോടി രൂപ മുടക്കി ഇവിടെ തൊഴിലാളി ലയങ്ങൾ നിർമാണമാരംഭിച്ചത്. 64 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതിയായാണ് കലഞ്ഞൂർ വാഴപ്പാറ കുഴിക്കാട്ട് ലയങ്ങളും കലഞ്ഞൂർ-പാടം റോഡരികിലുള്ള വാഴപ്പാറ പാലത്തിന് സമീപവും ഓഫീസ് ക്വാർട്ടേഴ്‌സും നിർമാണം തുടങ്ങിയത്. എന്നാൽ ഇതിന്റെ നിർമാണങ്ങളെല്ലാം പാതിവഴിയിൽ അന്ന് ഉപേക്ഷിക്കുകയും ചെയ്തു. നിലവിൽ തൊഴിലാളികൾക്ക് താമസിക്കുന്നതിന് മതിയായ സൗകര്യമുള്ളപ്പോൾതന്നെ ഇവിടെ കോടികൾ മുടക്കി ലയങ്ങൾ നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതിന് അന്നേ വിമർശനം ഉയർന്നിരുന്നു.
നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ജനാലകളും കട്ടിളകളും ഉൾപ്പടെയുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളെല്ലാം നിലവിൽ മോഷണംപോയ അവസ്ഥയിലാണ്. ഒപ്പം കെട്ടിടങ്ങളിൽ സമൂഹവിരുദ്ധശല്യവും കൂടുകയാണ്. രണ്ടേക്കറോളം സ്ഥലത്താണ് കുഴിക്കാട്ട് ലയങ്ങളുടെ നിർമാണം നടത്തിയിട്ടുള്ളത്. ഒരു ലയത്തിൽ ആറ് കുടുംബങ്ങൾക്ക് താമസിക്കുന്ന തരത്തിലായിരുന്നു ലയങ്ങളുടെ നിർമാണം നടത്തിയിട്ടുള്ളത്. കലഞ്ഞൂർ ജംഗ്ഷനില്‍ നിന്ന് രണ്ടുകിലോമീറ്റർ മാത്രം ദൂരത്തിലുള്ള ഈ കെട്ടിടങ്ങൾ വീണ്ടും ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്തി എടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഉൾപ്പെടെ ഫാമിങ് കോർപ്പറേഷനെ സമീപിച്ചെങ്കിലും അനുകൂലനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. രണ്ടേക്കറോളം സ്ഥലവും ഇവിടെയുള്ള കെട്ടിടങ്ങളും റോഡരികിലായി പണിപൂർത്തിയാകാതെ കിടക്കുന്ന ഓഫീസ് ക്വാർട്ടേഴ്‌സും ചേർത്ത് റബ്ബർ അധിഷ്ടിതമായ മറ്റെന്തെങ്കിലും പദ്ധതികൾ തയ്യാറാക്കിയാൽ തൊഴിൽ സാധ്യതയും വരുമാന വർധനവും കോർപ്പറേഷന് ഉണ്ടാകുകയും ചെയ്യും.





























