തിരുവല്ല : കാലാവസ്ഥ വ്യതിയാനത്തിന് പുറമേ തൊഴിലാളി ക്ഷാമവും അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരെ വലയ്ക്കുന്നു. അതിതീവ്രമഴയും വെള്ളപ്പൊക്കവും മൂലം നെല്‍കൃഷി താമസിച്ചതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ പലരും മറ്റ് തൊഴിലുകള്‍ തേടി പോയി. പുരുഷ തൊഴിലാളികളാണ് ഇങ്ങനെ മറ്റ് മേഖലകളിലേക്ക് പോയത്. ഇത് മൂലം പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ തൊഴിലാളികളെ തേടിപിടിക്കുകയാണ്.
ഏതാനും വര്‍ഷങ്ങളായി അപ്പര്‍കുട്ടനാട്ടില്‍ അടക്കം തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. പുതുതലമുറയില്‍പ്പെട്ടവര്‍ ആരും തന്നെ ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ എണ്ണത്തിന് മാറ്റമില്ല. തൊഴിലാളികള്‍ ക്ഷേമനിധിയിലുണ്ട് പക്ഷെ പാടത്തില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പുഞ്ചകൃഷിക്ക് നിലമൊരുക്കുന്നത് മുതല്‍ വിത വരെയുള്ള പ്രവൃത്തികള്‍ക്ക് തൊഴിലാളികള്‍ കൂടിയെ തീരൂ.
വരമ്പ് കുത്തുന്നതിനും മറ്റുംപുരുഷ തൊഴിലാളികള്‍ വേണം. എന്നാല്‍ പണികള്‍ ചെയ്യാന്‍ തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. ഉള്ളവര്‍ ഉയര്‍ന്ന കൂലിയാണ് ചോദിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. പുരുഷ തൊഴിലാളിക്ക് 900-1000 രൂപ വരെ കൊടുക്കണം. സ്ത്രീ തൊഴിലാളിക്കാണെങ്കില്‍ 600 രൂപയും. ഇത്രയും തുക കൊടുത്താല്‍ പോലും തൊഴിലാളികളെ ലഭിക്കുന്നില്ല. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.