പത്തനംതിട്ട: ആൾമാറാട്ടം നടത്തി കള്ളയൊപ്പിട്ട് കോടതിയിൽ നിന്നും ചില നിർണായക രേഖകൾ കൈവശപ്പെടുത്താൻ തന്റെ എതിർകക്ഷി ശ്രമിച്ചെന്ന പരാതിയുമായി കോന്നി സ്വദേശിനിയായ വീട്ടമ്മ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകി. പരാതി ഫയലിൽ സ്വീകരിച്ച കോടതി, വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും കോന്നി സ്വദേശിനിയോട് അടുത്തമാസം 5ന് കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് നാടകീയമായ രംഗങ്ങൾക്ക് പത്തനംതിട്ട കോടതി സാക്ഷ്യം വഹിച്ചത്.
തന്റെ മകളുടെ വിവാഹമോചന കേസിന്റെ ആവശ്യങ്ങൾക്കായി ചില രേഖകളുടെ പകർപ്പിനായി കോന്നി സ്വദേശിനി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ ഇതേ ആവശ്യത്തിനായി ഇവരുടെ വക്കാലത്തുമായി തിരുവല്ല ബാറിലെ ഒരു അഭിഭാഷക അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ കോന്നി സ്വദേശിനിയുടെ ഈ അപേക്ഷ സ്വീകരിക്കുവാന്‍ കഴിയില്ലെന്നും കോടതി ജീവനക്കാര്‍ അറിയിച്ചു. അപേക്ഷ നല്‍കുവാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും താന്‍ വക്കാലത്ത് കൊടുത്തിരിക്കുന്നത് തിരുവല്ലയിലെ അഭിഭാഷകനായ രാജേഷ് നെടുമ്പ്രത്തിനാനെന്നും വീട്ടമ്മ പറഞ്ഞു. തന്റെ പേരിൽ വ്യാജ ഒപ്പിട്ട വക്കാലത്ത് ചമച്ച് കോടതി രേഖകളുടെ പകര്‍പ്പിനായി അപേക്ഷ നല്കിയതുവഴി കോടതിയേയും തന്നെയും ഈ അഭിഭാഷക വഞ്ചിക്കുകയായിരുന്നുവെന്ന് കോന്നി സ്വദേശിനി പറഞ്ഞു. ഇത് സംബന്ധിച്ച് വീട്ടമ്മ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകി.
തന്റെ മകളും കവിയൂർ സ്വദേശിയുമായി നാലു വർഷങ്ങൾക്കു മുമ്പ് വിവാഹം നടന്നതാണ്. ഒമാനിൽ പെട്രോളിയം കമ്പനിയിൽ സൂപ്പർവൈസർ എന്ന ഉന്നത തസ്തികയിൽ ജോലി ചെയ്യുന്ന മകളുടെ ഭർത്താവ് ഇക്കഴിഞ്ഞ ഒക്ടോബറിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ തന്റെ മകൾ ഗർഭിണിയായി. അതിന് ശേഷം ഏതാനും ദിവസങ്ങൾക്കകം മകളുടെ ഭർത്താവ് തന്റെ മകളെ ഉപേക്ഷിച്ചെന്നുമാണ് കോന്നി സ്വദേശിനി പറയുന്നത്. അതിനുശേഷം മകളുടെ ഭർത്താവ് വിവാഹമോചന ഹർജി തിരുവല്ല കുടുംബ കോടതിയിൽ നൽകി. തന്റെ മകൾ ഗർഭിണിയാണെന്നുള്ള വിവരം വ്യക്തമായി അറിയാമെന്നിരിക്കെ അതു മറച്ചു വെച്ചാണ് കോടതിയിൽ വിവാഹമോചന ഹർജി തിരുവല്ലയിലെ അഭിഭാഷക മുഖേന നൽകിയതെന്നും കോന്നി സ്വദേശിനി പറഞ്ഞു. ജൂലൈ 19ന് തന്റെ മകൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും ഇവർ പറയുന്നു.
തന്റെ മകളുടെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജിയിൽ ചില തെറ്റായ വിവരങ്ങൾ കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹമോചനം നേടുകയാണ് തന്റെ മകളുടെ ഭർത്താവിന്റെ ലക്ഷ്യമെന്നാണ് കോന്നി സ്വദേശിനിയുടെ ആരോപണം. തന്റെ മകളുടെ ഭർത്താവ് വിവാഹമോചന ഹർജിയിൽ കാണിച്ചിട്ടുള്ള തെറ്റായ വിവരങ്ങൾ തിരുവല്ല കുടുംബ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി യഥാർത്ഥ വസ്തുതകൾ കോടതിയെ ധരിപ്പിക്കുന്നതിനുവേണ്ടിയാണ് താൻ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ചില രേഖകളുടെ പകർപ്പിന് അപേക്ഷിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ തന്റെ വ്യാജ ഒപ്പിട്ട് എതിർഭാഗം അഭിഭാഷക രേഖകൾക്ക് വേണ്ടി ഇതിനോടകം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞതിനാൽ തനിക്ക് രേഖകൾ കിട്ടുമോ എന്നുള്ള ആശങ്കയുണ്ടെന്നാണ് കോന്നി സ്വദേശിനി പറയുന്നത്.
സമൂഹ മനസ്സാക്ഷിക്ക് ഞെട്ടൽ ഉണ്ടാക്കുന്ന പ്രവർത്തികളാണ് ഈ കേസിന്റെ തുടക്കം മുതൽ എതിർഭാഗം കൈക്കൊണ്ടു വരുന്നതെന്നും ഉന്നത സാമ്പത്തികശേഷിയുള്ള തന്റെ എതിർകക്ഷി വ്യാജ ഫോട്ടോകളും വ്യാജ രേഖകളും സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹമോചനം നേടി മറ്റൊരു വിവാഹം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും താന്‍ സംശയിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാൽ ഇപ്പോൾ കൂടുതൽ വസ്തുതകൾ പുറത്തുവിടാൻ ആവില്ലെന്നും പിന്നീട് വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള യുവതിക്ക് വേണ്ടി വിവാഹമോചന ഹർജിയിൽ തിരുവല്ല ലീഗൽ സർവീസ് അതോറിറ്റി മുഖാന്തരം താൻ സൗജന്യ സേവനമാണ് നൽകുന്നതെന്നും അഡ്വ. രാജേഷ് നെടുമ്പ്രം പറഞ്ഞു. അതേസമയം വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ആരോപണ വിധേയയായ അഭിഭാഷക തയ്യാറായില്ല.































