തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് ഉന്നത സമിതിയെ വെക്കാൻ ഗവർണര്‍. മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. വിരമിച്ച ഹൈക്കോടതി ജഡ്ജി, രാജ്യത്തെയും സംസ്ഥാനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, മുൻ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷണം നടത്തുക.
നിലവിൽ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക. നിയമനങ്ങളുടെ മുഴുവൻ രേഖകളും വി.സിമാരോട് ആവശ്യപ്പെടും. വി.സിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. ഇടത് സർക്കാർ വന്നശേഷം വിവിധ നേതാക്കളുടെ ഭാര്യമാരെ അടക്കം നിയമിച്ചതിൽ ഉയർന്നത് നിരവധി പരാതികളാണ്. ഇതെല്ലാം പരിഗണിച്ചാകും അന്വേഷണം.





























