പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ് രക്ഷകരായി. ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിച്ച ഗോപകുമാർ (62) നാണ് പന്തളം ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കിയത്. കുളനട ഗ്രാമപഞ്ചായത്തിലെ മാന്തുക മേലേതിൽ വീട്ടിൽ വീട്ടിൽ നാരായണപിള്ളയുടെ മകൻ ആണ് ഗോപകുമാർ. പന്തളം ജനമൈത്രി പോലീസ് ഇദ്ദേഹത്തെ ഏറ്റെടുത്ത ശേഷം കിടങ്ങന്നൂരുള്ള അഗതിമന്ദിരത്തിൽ എത്തിച്ചു. കഴിഞ്ഞ 20 ദിവസമായി കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിന് സമീപം കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്.
ഇടതുകാലിൽ വലിയ മുറിവ് വന്നു പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷണവും മരുന്നും ആശ്രയവും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തിന്‍റെ ദുരവസ്ഥ വാർഡംഗമാണ് പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പന്തളം എസ്.എച്ച്.ഒ സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടർന്ന് കിടങ്ങന്നൂരുള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും ജനമൈത്രി ബീറ്റ് ഓഫീസർ എസ്.അൻവർഷ, എ.എസ്.ഐ മാരായ മഞ്ജു മോൾ, ബീന എന്നിവരുടെ നേതൃത്വത്തിൽ കരുണാലയം അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. കരുണാലയം ഭാരവാഹികളായ അബ്ദുൽ അസീസ്, ധന്യ എന്നിവരെ ഇദ്ദേഹത്തിന്‍റെ സംരക്ഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു.






























