എറണാകുളം : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് സംഘപരിവാര്‍ സംഘടന നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അഞ്ജിത ഉമേഷിനെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. എറണാകളും പാവക്കുളം ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയ സ്ത്രീകൾ അഞ്ജിതക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം തന്നെ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി യുവതിക്കെതിരെ പോലീസിൽ പരാതി കൊടുത്തത്.
യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുക്കുകയും തുടര്‍ന്ന് വനിതാ സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. പരിപാടിക്ക് തടസ്സം സൃഷ്ടിക്കല്‍, അസഭ്യം പറയല്‍ തുങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ശേഷം യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.