ബെംഗളൂരു : ബെംഗളൂരുവിലെ ഒരു വീടിനുള്ളിൽ 57 വയസ്സുകാരിയുടെ അസ്ഥികൂടം കണ്ടെത്തി. നഗസന്ദ്രയ്ക്ക് സമീപമുള്ള ഹാവന്നൂർ ലേഔട്ടിലെ താമസക്കാരിയായ ദാക്ഷായണിയാണ് മരിച്ചത്. ഏകദേശം ഒരു വർഷം മുമ്പ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഇവർ ഈ വീട്ടിൽ തനിച്ചായിരുന്നു താമസം. വെള്ളിയാഴ്ച വീടിന് സമീപത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസ് ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ബാഗലഗുണ്ടെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗോരവനകൊള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദീർഘകാലം മരണം കണ്ടെത്താതെ പോയതിനെക്കുറിച്ചും മരണസാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



























