ന്യൂഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. വികസന പദ്ധതികളും നിയമ പരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് പ്രധാന ആവശ്യം. തുടർപ്രക്ഷോഭങ്ങൾ ആലോചിക്കാൻ ഇന്ന് വീണ്ടും സർവകക്ഷിയോഗം ചേരും.
അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്. ഒന്നാമത്തെ പ്രമേയത്തിൽ വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേഷൻ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൊച്ചിയിലെ വാർത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു രണ്ടാം പ്രമേയം. പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉത്തരവിറക്കി. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ നിരീക്ഷിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം ചേർന്ന് പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നത് തടയാനാണ് ശ്രമം. പുത്തൻ പരിഷ്കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് 4 മണിക്ക് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.