ഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ യുകെ കോടതിയിൽ കേസെടുക്കുമെന്ന് ഐപിഎൽ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി. മോദി പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം.”അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ താൻ കാത്തിരിക്കുകയായിരുന്നു” എന്ന് ലളിത് മോദി ട്വിറ്ററിൽ കുറിച്ചു.ഞാന്‍ നിയമത്തില്‍ നിന്നും ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും ആരോപിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ ? ഈ കുറ്റത്തിന് ഞാന്‍ എപ്പോഴാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. രാഹുല്‍ ഗാന്ധി എന്ന പപ്പുവില്‍ നിന്നും വ്യത്യസ്തനായി ഞാനൊരു സാധാരണക്കാരനാണ് .എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വേണ്ടത്ര വിവരമില്ലാതെ പക പോക്കുകയാണെന്നും ലളിത് മോദി ആരോപിച്ചു.
എം.പി സ്ഥാനത്ത് നിന്നു അയോഗ്യനാക്കി കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.