ന്യുഡല്‍ഹി : ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ വിടാതെ സിബിഐ. ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസില്‍ ലാലു പ്രസാദിനെയും ഭാര്യ റാബ്‌റി ദേവിയേയും മകള്‍ മിസ ഭാരതിയേയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 16 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. രണ്ട് മുന്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.
കോഴ നല്‍കി ജോലി നേടിയ ഏഴ് ഉദ്യോഗാര്‍ത്ഥികളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കേ ജോലി നല്‍കിയതിനു പകരമായി ഭൂമി കോഴയായി ലാലുവിന്റെ കുടുംബത്തിന് നല്‍കിയെന്നാണ് കേസ്. ചികിത്സയ്ക്കായി ഒക്‌ടോബര്‍ 10ന് ലാലു പ്രസാദ് സിംഗപ്പൂരിലേക്ക് പോകാനിരിക്കേയാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ലാലുവിന് കോടതി ചികിത്സയ്ക്ക് പോകാന്‍ ഒക്‌ടോബര്‍ 25 വരെ അനുമതി നല്‍കിയിരുന്നു.
സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് ജോലിക്ക് പകരം ഭൂമി കുംഭകോണം നടന്നിരിക്കുന്നതെന്ന് സിബിഐ വക്താവ് പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലും മാര്‍ക്കറ്റ് വിലയിലും വളരെ കുറച്ച് കാണിച്ചാണ് ഈ ഭൂമികള്‍ എല്ലാം ലാലു പ്രസാദിന്‍റെ കുടുംബത്തിന് വിറ്റിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായി അറ്റസ്റ്റ് ചെയ്ത രേഖകളുമാണ് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചതെന്നും സിബിഐ പറയുന്നു.