റാന്നി : റീസര്‍വ്വേയുടെ പേരില്‍ ഭൂമി തട്ടിപ്പും അഴിമതിയും, കുപ്ലാംപൊയ്ക സ്വദേശിയുടെ 43.5 സെന്റ് സ്ഥലം തട്ടിയെടുത്തു. നഷ്ടപ്പെട്ട വസ്തു തിരികെ അളന്നു നല്‍കുവാന്‍ റവന്യു ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതിക്കാരന്‍. പുറത്തുവരുന്നത് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൂട്ടുകച്ചവടം. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വടശ്ശേരിക്കര കുബ്ലാംപൊയ്ക സ്വദേശി. അപ്രത്യക്ഷമായ ഭൂമി അളന്നുതിരിച്ചു തിരികെ നല്‍കാന്‍ ഒരുപാട് ചിലവുകള്‍ ഉണ്ടെന്നും കാണേണ്ട രീതിയില്‍ കാണണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ നഷ്ടപ്പെട്ട ഭൂമി തിരികെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും റാന്നി താലൂക്ക് സര്‍വേയര്‍ മനോജ് മോന്‍ പറഞ്ഞെന്നും പരാതിക്കാരന്‍. വസ്തു വീണ്ടെടുക്കാന്‍ റവന്യൂ ഓഫീസുകളില്‍ കയറിയിറങ്ങി നടുവൊടിഞ്ഞ കുബ്ലാംപൊയ്ക കരിംകുറ്റിയില്‍ പാലക്കാട്ടേത്ത് വീട്ടില്‍ ബാബു ജോണ്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും നേരില്‍ക്കണ്ടു. ആരും സഹായിക്കുവാന്‍ ഉണ്ടായിരുന്നില്ല. നിസ്സഹായനായ ബാബു ജോണിനും ഭാര്യക്കും ആശ്വാസമായാണ് അഡ്വ.ബേബിച്ചന്‍ വെച്ചൂച്ചിറ പ്രസിഡന്‍റ് ആയുള്ള പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയുടെ വ്യത്യസ്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കുബ്ലാംപൊയ്ക പാലക്കാട്ടേത്ത് വീട്ടില്‍ ബാബു ജോണിന്റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികളായ 1)ലാന്റ് റവന്യൂ കമ്മീഷണര്‍ തിരുവനന്തപുരം, 2)റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരുവനന്തപുരം, 3)ജില്ലാ കളക്ടര്‍ പത്തനംതിട്ട, 4)തഹസീല്‍ദാര്‍ റാന്നി, 5)തഹസീല്‍ദാര്‍ (LR) റാന്നി, 6)സര്‍വ്വേ സൂപ്രണ്ട് പത്തനംതിട്ട, 7)മനോജ് മോന്‍ എം.ജി താലൂക്ക് സര്‍വ്വേയര്‍ റാന്നി, 8)വില്ലേജ് ഓഫീസര്‍ റാന്നി, 9)സബ്ബ് രജിസ്ട്രാര്‍ റാന്നി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 9 ന് നടന്ന സിറ്റിങ്ങില്‍ എട്ടും ഒന്‍പതും കക്ഷികളായ വില്ലേജ് ഓഫീസര്‍ റാന്നി, സബ്ബ് രജിസ്ട്രാര്‍ റാന്നി എന്നിവര്‍ പ്രത്യേകം പ്രത്യേകം പത്രിക സമര്‍പ്പിച്ചു. മറ്റുള്ള ഏഴുപേര്‍ക്കുവേണ്ടി റാന്നി തഹസീല്‍ദാര്‍ ഹാജരായി പത്രിക സമര്‍പ്പിച്ചു.
പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ തന്നെ റവന്യു ഉദ്യോഗസ്ഥര്‍ യാതൊരു തടസ്സവും പറയാതെ ബാബു ജോണില്‍ നിന്നും കരം സ്വീകരിച്ചു. അതിരുകള്‍ അളന്നു തിരിച്ച് തന്റെ പൂര്‍ണ്ണ കൈവശത്തിലും സംരക്ഷണത്തിലും നല്‍കണമെന്നും തനിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ഉറച്ച നിലപാടിലുമാണ് ബാബു ജോണ്‍. റാന്നി വില്ലേജ് ഓഫീസറില്‍ നിന്നും 5 ലക്ഷം രൂപയും റാന്നി താലൂക്ക് സര്‍വേയര്‍ മനോജ് മോനില്‍ നിന്നും 25 ലക്ഷം രൂപയും എതിര്‍കക്ഷികള്‍ എല്ലാവരില്‍ നിന്നുമായി 10 ലക്ഷം രൂപയും കോടതി ചിലവും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.
വസ്തുവിന്റെ ഉടമയും പരാതിക്കാരനുമായ ബാബു ജോണ്‍ പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ നല്‍കിയ പരാതി ഇപ്രകാരമാണ് :- ഹർജ്ജി കക്ഷിയായ ഞാൻ 1979 ൽ റാന്നി S.R.O യിൽ 87 സെന്റ് സ്ഥലം 1420-ാം നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ളതും റാന്നി വില്ലേജിൽ 633/28-144 സർവ്വേ നമ്പരിൽ ടി സ്ഥലം എന്റെ പേരിൽ കൂട്ടി കരം അടച്ച് സർവ്വ സ്വാതന്ത്ര്യമായി 1979 മുതൽ ഉപയോഗിച്ച് വരുന്നതുമാകുന്നു. ടി വസ്തു എന്റെ പിതാവിന്റെ സഹോദരൻ പരേതനായ യോഹന്നാൻ മത്തായിയിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ളതാണ്. ഞാൻ ദൈവവേല ചെയ്ത് ജീവിക്കുന്ന വ്യക്തി ആയതിനാൽ പലപ്പോഴും സ്ഥലത്തില്ലാത്തതുമാകുന്നു. 1997 ൽ ടി വസ്തുവിൽ നിന്നും 43.5 സെന്റ് വസ്തു എന്റെ അമ്മയുടെ സംരക്ഷണത്തിനും മറ്റുമായി എന്റെ അനുജൻ റെജി ജോണിന് സൗജന്യമായി ഞാൻ നൽകിയിട്ടുള്ളതും ടി 43.5 സെന്റ് വസ്തു റെജി ജോൺ പേരിൽ കൂട്ടി കരം അടച്ച് ഉപയോഗിച്ചു വരുന്നതുമാകുന്നു.
എന്റെ കൈവശത്തിലും അനുഭവത്തിലും ഉണ്ടായിരുന്ന 43.5 സെന്റ് വസ്തുവിന് 2017-2018 വരെ റാന്നി വില്ലേജിൽ കരം അടച്ച് വന്നിരുന്നതുമാണ്. തുടർന്ന് കരം അടക്കുന്നതിന് വേണ്ടി ടി വില്ലേജ് ആഫീസിൽ ചെന്നപ്പോൾ നിങ്ങളുടെ പ്രദേശത്ത് ഇപ്പോൾ റീസർവേ നടക്കുകയാണ്, റീസർവ്വേയ്ക്ക് ശേഷം മാത്രമേ ഇനി കരം അടക്കുവാൻ സാധിക്കുകയുളളു എന്ന് അന്നുണ്ടായിരുന്ന വില്ലേജ് ഓഫീസർ എന്നോട് പറഞ്ഞ് എന്നെ തിരിച്ചയച്ചിട്ടുള്ളതുമാണ്. പിന്നിട് റീസർവേ നടപടികൾ പൂർത്തിയായി എന്ന് മറ്റുള്ളവർ പറഞ്ഞ്
ഞാൻ മനസിലാക്കിയ ശേഷം വീണ്ടും കരം അടയ്ക്കുവാൻ ചെന്നപ്പോൾ നിങ്ങൾക്ക് ഇപ്പോൾ അവിടെ വസ്തു ഇല്ല എന്നുള്ള മറുപടിയാണ് ടി വില്ലേജ് ഓഫീസിൽനിന്നും ലഭിച്ചത്. റീസർവ്വെ നടപടികളുമായി ബന്ധപ്പെട്ട ഒരറിവും ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല.
ദൈവവേല ചെയ്തു ജീവിക്കുന്ന എനിക്ക് റീസർവ്വേ നടത്താൻ പോകുന്നു എന്ന നോട്ടീസോ റീസർവേ നടത്തിയതിന് ശേഷമുള്ള അറിയിപ്പുകളോ ഒന്നും ലഭിച്ചിരുന്നില്ല. എനിക്ക് ഇപ്പോൾ ഇവിടെ വസ്തു ഇല്ലാ എന്ന് വില്ലേജ് ഓഫീസർ പറഞ്ഞു മാത്രമാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അതിനുശേഷം റീസർവേയിലെ അപാകതകൾ പരിഹരിച്ച് എന്റെ വസ്തു എനിക്ക് ലഭ്യമാക്കണമെന്ന് കാണിച്ച് 13-11-2017 ൽ ഞാൻ റാന്നി ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുള്ളതും ടി അപേക്ഷയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രാവശ്യം താലൂക്ക് സർവ്വേയർമാർ ടി സ്ഥലത്തു വരികയും വസ്തു അളന്നു തിട്ടപ്പെടുത്താതെ പോയിട്ടുള്ളതുമാണ്. പിന്നീട് വീണ്ടും വസ്തു അളക്കുന്നതിനുവേണ്ടി കഴിഞ്ഞ ഫെബ്രുവരി മാസം റാന്നി താലൂക്ക് സർവ്വെയർ മനോജ് മോൻ എന്റെ വസ്തുവിലും വീട്ടിലും വരികയും ഇപ്പോൾതന്നെ വസ്തു അളക്കാം എന്നു പറഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന എന്റെ സഹോദരന്റെ വീട്ടിലേക്ക് പോയിട്ടുള്ളതും കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിൽ വന്ന സർവ്വയർ മനോജ് മോൻ വസ്തു അളക്കുന്നതിനൊക്കെ ഒരുപാട് ചിലവുകൾ ഉള്ളതാണെന്നും എന്നെ കാണേണ്ട രീതിയിൽ കണ്ടെങ്കിൽ മാത്രമെ നിങ്ങൾക്ക് ടി വസ്തു ലഭിക്കുകയുള്ളുവെന്നും എന്നോട് പറഞ്ഞിട്ടുള്ളതുമാണ്.
3 വർഷം മുമ്പ് ടീ വസ്തുവിൽ പുതിയ വീടുവെച്ച് താമസിക്കുന്ന എനിക്ക് വസ്തുവിന്റെ കരം അടയ്ക്കുവാൻ കഴിയാത്തതുകൊണ്ട് വീടിന്റെ നമ്പർ, ഇലട്രിസിറ്റി, വാട്ടർ കണക്ഷൻ ഇവ എടുക്കുന്നതിനൊ കഴിയാത്ത സാഹചര്യം ആണ് നിലവിലുള്ളത്. ദൈവവേല ചെയ്ത് കഴിയുന്ന എനിക്കും എന്റെ ഭാര്യക്കും വേറെ വരുമാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സർവ്വെയർ മനോജ് മോൻ ആവശ്യപ്പെട്ട ചിലവുകൾ വഹിക്കാൻ നിവൃത്തിയില്ലാത്തതുമാണ്. റാന്നി SRO യിൽ വസ്തു രജിസ്റ്റർ ചെയ്തപ്പോഴും അതിനുശേഷം താലൂക്കാഫീസുമായി ബന്ധപ്പെട്ട് വസ്തു പേരിൽ കൂട്ടിയപ്പോഴും തുടർന്ന് കരം അടച്ചപ്പോഴും നിശ്ചിത ഫീസുകൾ ഞാൻ അടച്ചിട്ടുള്ളതും ആയതുകൊണ്ട് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു ഉപഭോക്താവ് കൂടിയായ എനിക്ക് ടി എതിർ കക്ഷികളുടെ പ്രവർത്തി മൂലം മനോവിഷമവും, മാനഹാനിയും, സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുള്ളതുമാണ്. ആകയാല്‍ ബഹു. കമ്മീഷന്റെ ദയവുണ്ടായി താഴെപ്പറയുന്ന നിവൃത്തികള്‍ അനുവദിച്ചു തരുമാറാകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.