റാന്നി: ബ്ലോക്കുപടി -മേലുകര റോഡരികിലെ ആയിക്കൽകുന്ന് നാമാവിശേഷമാക്കാനുള്ള മണ്ണുമാഫിയയുടെ ശ്രമത്തിനെതിരെ അമ്മയുടേയും മകന്‍റെയും പ്രതിഷേധം. മണ്ണെടുപ്പു മൂലം തങ്ങളുടെ വീടിനും വസ്തുവിനും നാശം നേരിടുമെന്നു പറഞ്ഞാണ് മണ്ണുകയറ്റി പോകാന്‍ തുടങ്ങിയ ടോറസ് ലോറി തടഞ്ഞ് പ്രതിഷേധിച്ചത്. സമീപവാസിയായ സുനിതാ അനില്‍കുമാറും മകന്‍ അരവിന്ദുമാണ് ടോറസ് തടഞ്ഞത്. വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ പെര്‍മിറ്റെടുത്ത് കുത്തനെ ഉള്ള മല തുരന്ന് കടത്തുകയാണ് ഇവിടെ. വലിയ ചരിവിന് കീഴിൽ ഒരിക്കലും വീട് സാധ്യമല്ല എന്നു വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഇവിടെ മണ്ണെടുപ്പ് തുടരുകയാണ്.
മണ്ണ് മഴക്കാലത്ത് നിരങ്ങി നീങ്ങി വീടിന് മുകളിൽ പതിക്കുവാനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ് താനും. എന്നാല്‍ വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ പെർമിറ്റ് എടുത്തുകൊണ്ട് മണ്ണ് മാഫിയ മലയുടെ ഉള്ളിലേക്ക് തുരന്നു കയറുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മണ്ണെടുക്കുന്ന സ്ഥലത്തിന് മുകളിൽ ക്ഷേത്രവും വശങ്ങളിൽ വീടുകളും ഉള്ളത് അപകടത്തിനു സാധ്യത കൂടുതൽ ആണെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തുകള്‍ക്ക് മണ്ണെടുപ്പിന് പാസ് അനുവദിക്കാന്‍ അവസരം നല്‍കിയതോടെ വ്യാപക അഴിമതിയാണെന്നാണ് പരക്കെ ആക്ഷേപം.





























