ചോറ്റാനിക്കര: വ്യാപകമായ മണ്ണെടുപ്പ് മൂലം മുളന്തുരുത്തിയിലെ കിണറുകൾ വറ്റിവരളുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയോ പരിസ്ഥിതി വകുപ്പിന്റെയോ പരിശോധന ഇല്ലാതെ മുളന്തുരുത്തി പഞ്ചായത്തിൽ പത്തിലേറെ മലകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഒരു വർഷത്തിനുള്ളിൽ ഇടിച്ചു നിരത്തിയെന്നാണ് ആക്ഷേപം. പരിസരപ്രദേശങ്ങളിൽ സുലഭമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകൾപോലും വറ്റിയെന്ന് നാട്ടുകാരുടെ പരാതി. മുളന്തുരുത്തി തുപ്പംപടി ഫയർഫോഴ്‌സ് സ്റ്റേഷനു സമീപം അടുത്തടുത്ത് കിടക്കുന്ന മൂന്നു മലകൾ ഇടിച്ചു നിരത്തിക്കഴിഞ്ഞു. വ്യവസായ സംരംഭമെന്നു പറഞ്ഞ് മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് നൽകുന്ന പെർമിറ്റിന്റെ മറവിലാണ് മലകൾ മാന്തി മണ്ണെടുത്ത് വിറ്റ് റിയൽ എസ്റ്റേറ്റുകാർ കോടികൾ കൊയ്യുന്നതത്രെ.
മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതിയിലെയും പ്രതിപക്ഷത്തെയും ചിലർ ചേർന്നാണ് മണ്ണെടുപ്പിന് സഹായം നൽകുന്നതെന്ന് ആരോപണമുണ്ട്. യു.ഡി.എഫ്. ഭരണത്തിലാണ് പഞ്ചായത്ത്. സി.പി.എമ്മാണ് പ്രതിപക്ഷം. കോൺഗ്രസിലെ ഒരു വിഭാഗം പരിസ്ഥിതി നശീകരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.മുളന്തുരുത്തി ഇഞ്ചി മലയിൽ സലിംരാജിന്റെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് മൂലം ഒരു കുടുംബം അനുഭവിക്കുന്ന ദുരിത കഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഇൻജക്ഷൻ ഉത്തരവ് മറികടന്ന് മണ്ണെടുപ്പ് തുടരുകയാണ്. പൊലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും ഇതിന് ഒത്താശ ചെയ്യുന്നുമുണ്ട്.