കൊല്ലം : കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലിയുടെ ഭാഗമായി മണ്ണിടിക്കുന്നതിനിടെയായിരുന്നു അപകടം. അഞ്ചു പേരുടെ ശരീരത്തിലേക്കാണ് മണ്ണ് വീണത്. ഇതിൽ മൂന്ന് പേർ ആദ്യം തന്നെ സ്വയം പുറത്തിറങ്ങി. മറ്റ് രണ്ട് പേരെ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റിയാണ് പുറത്തെടുത്തത്.
കണ്ണനല്ലൂർ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. മണ്ണിടിഞ്ഞ് വീണ ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചതിനാൽ കൂടുതൽ അത്യാഹിതം ഉണ്ടായില്ല. മരിച്ച പ്രദീപിനെയും മറ്റൊരു തൊഴിലാളിയെയും പുറത്തെടുക്കാൻ വൈകി. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും വഴി പ്രദീപ് മരിച്ചു. പ്രദീപിന്റെ മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിലേക്ക് മാറ്റി.






























