ഏനാത്ത് : ശക്തമായ മഴയിൽ വീണ്ടും നെൽക്കൃഷിക്കു നാശം. കളമല കരിപ്പാൽ ഏലായിലെ നെൽക്കൃഷിയാണ് കുത്തൊഴുക്കിൽ നശിച്ചത്. വിത്ത് വിതച്ച് ദിവസങ്ങൾക്കുള്ളിൽ മഴ ശക്തമായതോടെ ആദ്യം വിത്ത് ഒഴുക്കിൽപെട്ട് നഷ്ടം നേരിട്ടിരുന്നു. ശേഷിച്ച വിത്ത് മുളച്ച് നെൽച്ചെടി പാകമായി തുടങ്ങിയപ്പോഴാണ് വീണ്ടും മഴ ശക്തമായത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മട പൊട്ടിയും ഏലായുടെ സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തു കൂടിയും കൃഷിയിടത്തിലേക്ക് വെള്ളം ഇരച്ചു കയറി.
രണ്ടേക്കർ നിലത്തിലെ കൃഷിക്ക് നാശം നേരിട്ടതായി കർഷകനായ ബഷീർ പറഞ്ഞു.
ഓണക്കൊയ്ത്ത് ലക്ഷ്യമിട്ടിറക്കിയ കൃഷിയ്ക്കാണ് മഴയിൽ നാശം നേരിട്ടത്. തോടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനും നടപടിയില്ല. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളവും പാടശേഖരത്തിലൂടെ ഒഴുകിയാണിപ്പോൾ തോട്ടിൽ പതിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഏലായിൽ കൃഷി നാശം നേരിടുകയാണ്. മഴ ശക്തമായാൽ ജല വിധാനം നിയന്ത്രിക്കാനും കർഷകർക്ക് കഴിയുന്നില്ല.





























