പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഉള്‍പ്പെടുന്ന 59 സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. നിസാമുദീന് കൈമാറി. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നത്. കോന്നി താലൂക്കിലെ സീതത്തോട്, ചിറ്റാര്‍, അരുവാപ്പുലം, തണ്ണിത്തോട്, കലഞ്ഞൂര്‍, റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തുകളിലുമാണ് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതായി കണ്ടെത്തിയത്. മലയോര മേഖലയില്‍ കണ്ടുവരുന്ന സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസവും ഈ മേഖലകളില്‍ നിലനില്‍ക്കുന്നതായി സംഘം കണ്ടെത്തി.
ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പഠനം നടത്തുവാന്‍ ജില്ലാ കളക്ടര്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളെ വിവിധ സോണുകളായി തിരിക്കും. കൂടുതല്‍ അപകടകരമായ സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. ജില്ലയില്‍ കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴി, തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം തുടങ്ങിയ മേഖലകളില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചിരുന്നു.
സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് മേഖലകളില്‍ ചരിവുള്ള സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവര്‍ അനവധിയാണ്. മഴ ശക്തമായാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ബന്ധുവീടുകളില്‍ അഭയം തേടാറാണ് പതിവ്. ജില്ലയില്‍ ഇത്രയധികം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്.






























