ഉത്തർപ്രദേശ് : ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ നീതി തേടി യുപിയിലെ പിലിഭിത്ത് പുരൻപൂരിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്. ഒരു മാസം പിന്നിട്ടിട്ടും കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്. സംഘർഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയക്കണം, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയുടെ മണ്ഡലമാണ് പിലി ഭിത്ത്. കാർഷിക നിയമങ്ങൾക്കെതിരെയും ലഖിം പുർ ഖേരി സംഘർഷത്തിലും സർക്കാരിനെയും ബി.ജെ.പി യെയും രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ ബി.ജെ.പി നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വരുൺ ഗാന്ധിയുടെ മണ്ഡത്തിൽ തന്നെ മഹാപഞ്ചായത്ത് ചേരുന്നത്.
ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി യും ആരോപിച്ചിരുന്നു