കോന്നി : ചരിത്ര പ്രസിദ്ധമായ ആലുവാംകുടി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ തിരക്ക്. കോവിഡ് മൂലം രണ്ട് വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പുലർച്ചെ മുതൽ ആളുകൾ എത്തി തുടങ്ങിയിരുന്നു.പുലർച്ചെ നാല് മണിക്ക് നിർമ്മാല്യത്തോടെ ആരംഭിച്ച ശിവരാത്രി മഹോത്സവത്തിൽ രാവിലെ മുതൽ ആളുകൾ എത്തി തുടങ്ങിയിരുന്നു. വനത്തിന് നടുവിലുള്ള പുരാതന ക്ഷേത്രത്തിന് രണ്ടായിരം വർഷത്തിലധികം പാഴക്കമുണ്ടെന്ന് പറയപ്പെടുന്നു.
പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ എത്തി ഇവിടെ നിന്നും തണ്ണിത്തോട് മൂഴിയില്‍ കൂടി സഞ്ചരിച്ച് തേക്കുതോട് – കരിമാന്‍തോട് എത്തിയതിന് ശേഷം ഇവിടെ നിന്നും ഏഴ് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം. സീതത്തോട് പഞ്ചായത്തില്‍ നിന്നും എത്തുന്നവര്‍ക്ക് വയ്യാറ്റുപുഴ ചിറ്റാര്‍ ഗുരുനാഥന്‍മണ്ണ് വഴിയും ക്ഷേത്രത്തിലെത്തിച്ചേരാം. എല്ലാ മലയാള മാസം ഒന്നാം തീയതിയും ശിവരാത്രി മഹോത്സവത്തിനും ചില വിശേഷ ദിവസങ്ങളിലും മാത്രമാണ് ഇവിടെ പൂജയും വഴിപാടുകളുമുള്ളത്.






























