കോന്നി : നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ നിർമ്മിച്ച വള്ളിക്കോട് വില്ലേജ് ഓഫീസ് കെട്ടിടം ചോർന്നൊലിക്കുന്ന നിലയിൽ. സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസിനുള്ള പുരസ്കാരം കരസ്ഥമാക്കിയതാണ് വള്ളിക്കോട് വില്ലേജ് ഓഫീസ്. അഡ്വ അടൂർ പ്രകാശ് റവന്യു മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ 2016 മാർച്ച് 2നാണ് വള്ളിക്കോട് സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ് പൊട്ടി കീറിയ നിലയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലും വിള്ളൽ വീണിട്ടുള്ളതിനാൽ മഴക്കാലത്ത് വെള്ളം മുഴുവൻ കെട്ടിടത്തിനുള്ളിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്.
ഭിത്തികളിൽ വെള്ളം വീഴുന്നതിനാൽ ഭിത്തിയിൽ വൈദ്യുതി പ്രവഹിക്കുകയും ചെയ്യുന്നുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് ഈ സ്ഥിതി വരാനുള്ള സാഹചര്യം എന്നും ആക്ഷേപമുയരുന്നു. ജീവനക്കാർക്ക് അതിനുള്ളിൽ ഇരുന്ന് ജോലി ചെയ്യാൻ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വള്ളിക്കോട് വില്ലേജ് ഓഫീസിൽ എത്തുന്നുണ്ട്. കെട്ടിടത്തിൽ വെള്ളം ഇറങ്ങുന്നതിനാൽ പലയിടത്തും പായൽ പിടിച്ചിട്ടുണ്ട്. മഴ ശക്തമായാൽ കെട്ടിടം കൂടുതൽ അപകടത്തിലേക്ക് പോകുമെന്നും ഉറപ്പാണ്.






























