ദില്ലി : ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും’ എന്ന് മമ്മൂട്ടിയും ‘സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹൻലാലും ട്വീറ്റിൽ പറഞ്ഞു. സിനിമാ രംഗത്തും രാഷ്ട്രീയ, സാംസ്കാരിക രംഗത്തുമുള്ള നിരവധി വ്യക്തികളാണ് ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 13ാം വയസ്സിലാണ് ലത സംഗീതലോകത്തേക്ക് ചുവടുവെച്ചു തുടങ്ങുന്നത്. ഇന്ത്യൻ സംഗീതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത സാന്നിദ്ധ്യമായി ലത മങ്കേഷ്കർ മാറിയത് വളരെപ്പെട്ടെന്നായിരുന്നു.
”ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സംഗീത പ്രതിഭാസത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അഗാധമായ ദു:ഖം തോന്നി. സംഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക് അനുശോചനം അറിയിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.
”ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സംഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും”. മമ്മൂട്ടി ട്വീറ്റിൽ കുറിച്ചു.
;’റെസ്റ്റ് ഇന്‍ പീസ്, ലെജെന്‍ഡ്’ എന്നാണ് നടന്‍ പ്രിഥ്വിരാജ് ട്വീറ്റ് ചെയ്ചിരിക്കുന്നത്.