കോന്നി: അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30 നു തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് 8 നു കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് യജ്ഞഭൂമിയിൽ ധ്വജം പ്രതിഷ്ഠിക്കും. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിക്കുന്ന ധ്വജം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ ഏറ്റുവാങ്ങി അതിരാത്ര സംഘാടകർക്ക് കൈമാറും. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേരുക.
ആദ്യം ആറ്റുകാൽ ദേവി ക്ഷേത്രത്തിലെത്തുന്ന ധ്വജ ഘോഷയാത്ര സീകരണങ്ങളേറ്റു വാങ്ങി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും തുടർന്ന് കരിക്കകം ശ്രിചാമുണ്ടീ ക്ഷേത്രത്തിലെത്തി ഉച്ചക്ക് 2.30 ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിശ്രമിക്കും. തുടർന്ന് വെട്ടിക്കവല മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവീ ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, പത്തനാപുരം കവലയിൽ ഭഗവതി ക്ഷേത്രം, കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം, കൂടൽ ശ്രീദേവി ക്ഷേത്രം, കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കോന്നി ചിറക്കൽ ധർമശാസ്താ ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങൾ സന്ദർശിച്ചും സ്വീകരണങ്ങൾ ഏറ്റു വാങ്ങിയും വൈകിട്ട് 8 മണിയോടെ ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഒരുക്കിയ യജ്ഞ ശാലയിൽ എത്തി ചേരും. തുടർന്നാണ് ധ്വജ പ്രതിഷ്ഠ നടക്കുക.
ധ്വജ പ്രയാണ സമിതിയുടെ രക്ഷാധികാരി ബബിലു ശങ്കറും ജനറൽ കൺവീനർ വി പി അഭിജിത്തുമാണ്. അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, വിഷ്ണു മോഹൻ, ഇളകൊള്ളൂർ ക്ഷത്രം ഭരണ സമിതി സെക്രട്ടറി വി പി ഹരികുമാർ, വി ശങ്കർ വെട്ടൂർ തുടങ്ങി വിവിധ ഹൈന്ദവ നേതാക്കളും ക്ഷേത്ര ഭാരവാഹികളും നേതൃത്വം നൽകും. ഏപ്രിൽ 21 മുതൽ മെയ് 1 വരെയാണ് അതിരാത്രം നടക്കുക. ദക്ഷിണ കേരളത്തിൽ ആദ്യമായാണ് അതിരാത്രം നടക്കുന്നത്. ആധുനിക കാലത്ത് അതിരാത്രം പോലുള്ള മഹാ യാഗങ്ങൾ വിരളമായാണ് നടത്തപ്പെടുക.
കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ യജ്ഞ ശാലയുടെ നിർമാണം ആരംഭിച്ചു. ഓലകൊണ്ട് മേഞ്ഞ കൂരകളിലാണ് യാഗം നടക്കുക. രണ്ടു ചരിഞ്ഞ കൂരകളും ഒരു പരന്ന കൂരയുമായി ആകെ 3 ശാലകൾ ഉണ്ടാകും. ചുറ്റും നടപന്തലുണ്ടാകും. നേരത്തെ സോമയാഗം നടന്ന അതേ യജ്ഞഭൂമിയിൽ തന്നെ അതിരാത്രവും നടക്കുന്നു എന്നത് ഇളകൊള്ളൂർ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. അതിരാത്രത്തിന്റെ ആദ്യ 6 ദിവസവും സോമയാഗം തന്നെയാകും നടക്കുക. ഏഴാം ദിവസം മുതൽ രാപകലില്ലാതെ അതിരാത്രം നടക്കും. മെയ് 1 നു അവസാനിക്കും.