മലപ്പുറം : ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തെന്നു പരാതി. തിരൂർ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂർ സ്വദേശി മുഹമ്മദ്കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയിൽ അശ്റഫ്, കോടിയിൽ ഖമറുന്നീസ എന്നിവരാണ് പരാതിയുമായി രംഗത്തുവന്നത്.
കണ്ണൂർ സ്വദേശിയായ യുവതി വിവിധ ഇടങ്ങളിൽ വാടകയ്ക്കു താമസിച്ച് ആളുകളിൽനിന്നു പണം വാങ്ങി മുങ്ങുകയാണു പതിവെന്ന് തട്ടിപ്പിനിരയായവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 40 ലക്ഷം രൂപയ്ക്കുമേൽ യുവതി തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു. യുവതിക്കെതിരേ കൊട്ടാരക്കര, നെടുമ്പുഴ, കസബ, ശ്രീകൃഷ്ണപുരം, തിരൂർ, കാടാമ്പുഴ സ്റ്റേഷനുകളിൽ പരാതികളുണ്ട്. ആളുകളെ പരിചയപ്പെട്ട് ജോലി വാഗ്ദാനം, ഉന്നതവിദ്യാഭ്യാസത്തിനു സീറ്റ് വാഗ്ദാനം, കേസുകൾ ഒത്തുതീർക്കൽ തുടങ്ങി പല മാർഗങ്ങളിലൂടെ സ്വാധീനിച്ചാണ് തട്ടിപ്പുനടത്തുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
അധ്യാപകജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് കാഴ്ചപരിമിതിയുള്ള യുവതിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തു. ഡിവൈ.എസ്.പി യുടെ ഭാര്യയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പോലീസുകാരെയും ഇവർ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. യുവതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.