കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. എംപിയുടെ അഭ്യർത്ഥനപ്രകാരം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും കോർപ്പറേഷൻ ചെയർമാന്റെ ചുമതലഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി എത്തുന്നുണ്ട്. സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരും ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് പോകാൻ കഴിയും. സ്വകാര്യ ആശുപത്രികളിൽ ലേസർ ചികിത്സ ചിലവേറിയതാണ്. മെഡിക്കൽ കോളേജിൽ വരുന്ന സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും നൂതനമായ ലേസർ ശസ്ത്രക്രിയ സാധ്യമാക്കുന്നതിനായിട്ടാണ് മിഷ്യന്‍ സ്ഥാപിക്കുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വാസ്കുലാർ സർജൻ ഡോക്ടർ ബിന്നി ജോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി തോമസ് ചാഴികാടൻ എം.പിക്ക് കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എംപി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി.പ്രദീപ് കുമാറിന് സിഎസ്ആർ ഫണ്ട് അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുകയായിരുന്നു.