തിരുവല്ല : കേരളത്തിൻ്റെ വികസനം തടയുന്നതിന് കേന്ദ്ര സർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപിമാർ മാറിയെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.തോമസ് ഐസക്. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല റെയിൽവേ സ്റ്റേഷനോട് എം പി യും കേന്ദ്ര സർക്കാരും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ എൽ ഡി എഫ് നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. കഴിഞ്ഞ 15 വർഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്തു എന്ന് എം പി യും യുപിഎ ഭരണകാലത്ത് കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് വേണ്ടി എന്തു ചെയ്തു എന്ന് കോൺഗ്രസും വ്യക്തമാക്കണം.
യുപിഎ സർക്കാർ കേരളത്തെയും റെയിൽവേയേയും അവഗണിച്ചു. ഇവിടെ നിന്ന് പോയ കോൺഗ്രസ് എം പിമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പോലും കൊണ്ടുപോയി. അന്നു മുതൽ കോൺഗ്രസ് തുടങ്ങി വെച്ച അവഗണനയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്നും തുടരുന്നത്. 2011 റാന്നി – പമ്പ റെയിൽ പാത യാഥാർത്ഥ്യമാക്കാൻ പകുതി ചിലവ് സംസ്ഥാനം വഹിക്കണമെന്ന് പറഞ്ഞപ്പോൾ വഹിക്കാം എന്ന് കേരളം പറഞ്ഞതാണ്. എന്നിട്ടും തുടർ നടപടി ഉണ്ടായില്ല. യുഡിഎഫ് സർക്കാർ ദേശിയ പാതാ വികസനം ഉപേക്ഷിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയാണ് പദ്ധതി പൂർത്തിയാക്കിയത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ എൽ ഡി എഫ് കൺവീനർ അഡ്വ.ആർ സനൽകുമാർ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, അലക്സ് കണ്ണമല, ബിനുവർഗീസ്, സജി അലക്സ് , ബാബു പാലയ്ക്കൽ, ജേക്കബ് മദിനഞ്ചേരി, രാജശേഖരൻനായർ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജിജി വട്ടശേരിൽ, മുരളിധരൻനായർ, അലക്സാണ്ടർ കെ സാമുവേൽ, ബെന്നി പാറേൽ റെയ്നാ ജോർജ്, ബാബു പറയത്തു കാട്ടിൽ, ജോ എണ്ണയ്ക്കാട്, എം ബി നൈനാൻ എന്നിവർ പ്രസംഗിച്ചു.





























