റാന്നി: രാഷ്ട്രീയ നാടകങ്ങള്‍ ഏറെ കണ്ട റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമലയിലെ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ പഞ്ചായത്തില്‍ എൽഡിഎഫിനു ഭൂരിപക്ഷം ഉറപ്പായി. ഇതോടെ റാന്നി പഞ്ചായത്തിൽ കോൺഗ്രസ്, ബി ജെപി പിന്തുണയോടെ പ്രസിഡന്റായ സ്വതന്ത്രന്‍ കെ.ആർ.പ്രകാശിനും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ സിന്ധു സഞ്ജയനും സ്ഥാനങ്ങള്‍ നഷ്ടപ്പെടും. പുതുശേരിമല കിഴക്ക് ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അജിമോൻ വിജയിച്ചതോടെയാണു പഞ്ചായത്തിൽ ഭൂരിപക്ഷമായത്. 13 അംഗ കമ്മിറ്റിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യുഡിഎഫ് 5 , എൽഡിഎഫ് 5, ബിജെപി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.
കേരള കോൺഗ്രസ് (എം)ലെ ശോഭ ചാർളിയാണ് തുടക്കത്തിൽ പ്രസിഡൻറായത്. സ്വതന്ത്രൻ്റെ പിന്തുണയോടെ കോൺഗ്രസിലെ സിന്ധു സഞ്ജയനും വൈസ് പ്രസിഡന്റായി. പിന്നാലെ കേരള കോൺഗ്രസ് അംഗം യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം കൂടി. ഇതോടെ എൽഡിഎഫിന് 6 അംഗങ്ങളുടെ പിന്തുണയായിരുന്നു. തുടർന്ന് കോൺഗ്രസിലെ 4 അംഗങ്ങളും സ്വതന്ത്രനും ചേർന്ന് ശോഭ ചാർളിക്കെതിരെ അവിശ്വാസത്തിനു നോട്ടിസ് നൽകിയിരുന്നു. ബിജെപി പിന്തുണയില്‍ ഭരിക്കുന്നതിനെതിരെ എല്‍.ഡി.എഫില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അവർ സ്‌ഥാനം രാജിവെച്ചത്. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രൻ കെ. ആർ.പ്രകാശ് പ്രസിഡന്റായി. ബി.ജെപി അംഗങ്ങള്‍ വിപ്പു ലംഘിച്ചതായി ആരോപിച്ച് തിരഞ്ഞെടുപ്പു കമ്മീഷനില്‍ കേസായി. ഇതോടെ ബി ജെപി അംഗം എ.എസ്.വിനോദ് രാജിവെച്ച ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് അജിമോൻ വിജയിച്ചത്. ഇപ്പോൾ 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷത്തിനു 7 പേരുടെ പിന്തുണ വേണം. അത് ഇപ്പോൾ എൽഡിഎഫ് ഉറപ്പിച്ചിരിക്കുകയാണ്.





























