കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം നിയമസഭാമണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യു.ഡി.എഫിനും 85-ൽ എൽ.ഡി.എഫിനുമാണ് ഭൂരിപക്ഷം.
കടമ്പൂർ പഞ്ചായത്തൊഴികെ, മണ്ഡലത്തിലെ മറ്റെല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പാർട്ടിയിൽ ചർച്ചയായി. മണ്ഡലത്തിലെ 43 ബൂത്തുകളിൽ യു.ഡി.എഫ്. 500-ന് മുകളിൽ വോട്ടുനേടി മികച്ച പ്രകടനം നടത്തി.
പിണറായി വിജയൻ വോട്ടുചെയ്ത ആർ.സി.അമല സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ്. 794-ഉം യു.ഡി.എഫ്. 226-ഉും വോട്ട് നേടി. ബി.ജെ.പി. 90 വോട്ടും. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പിണറായിയുടെ ബൂത്തിൽ 907 വോട്ടായിരുന്നു എൽ.ഡി.എഫിന്. ബി.ജെ.പി.യുടെ പ്രചാരണബോർഡോ പാർട്ടി പതാകകളോ സ്ഥാപിക്കാത്ത പ്രദേശങ്ങളാണ് പിണറായി വില്ലേജ് പരിധിയിലുള്ളത്. ഈ പ്രദേശങ്ങളിലെ 12 ബൂത്തുകളിലായി ബി.ജെ.പി.ക്ക് 1,296 വോട്ട് കിട്ടിയത് പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി.





























