കോന്നി : സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ ഒക്ടോബർ 21 ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ ഡി എഫ് കോന്നി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ കോന്നിയിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന നടപടികൾ ആണ് കോന്നി പഞ്ചായത്ത് കമ്മറ്റി സ്വീകരിച്ചു വരുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വികസന സദസ്സ് നടന്നു വരികയാണ്. സർക്കാരിന്റെ വികസന നേട്ടങ്ങൾക്ക് ഒപ്പം ഗ്രാമ പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഒപ്പം വിഷൻ ” 2031 ” പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ രൂപം നൽകുന്നതിനുമായാണ് വികസന സദസ്സ് ചേരുന്നത്. എന്നാൽ കോന്നിയിൽ നടന്ന വികസന സദസ്സ് യു ഡി എഫ് ബഹിഷ്കരിച്ചിരുന്നു.
കോന്നി നാരായണപുരം മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് അൻപത് കോടിയുടെ നബാർഡ് പദ്ധതി സർക്കാർ അംഗീകരിച്ചിട്ടും പഞ്ചായത്ത് നിസ്സഹകരണം മൂലം ഇത് സാധ്യമായില്ല. എം എൽ എ ഇടപെട്ട് സ്റ്റേഡിയം നിർമ്മാണത്തിന് തുക അനുവദിച്ചിട്ടും കോന്നി പഞ്ചായത്ത് സ്ഥലം നൽകുന്നില്ല. കെ എസ് ആർ റ്റി സി സ്റ്റാന്റ് നിർമ്മാണവും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. കോന്നി പ്രീയദർശനി ഓഡിറ്റോറിയത്തിൽ കസേര വാങ്ങിയതിൽ മൂന്ന് ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കോന്നി കൃഷി ഭവൻ ഉത്ഘാടനവും ഇടതുപക്ഷ പ്രതിനിധികളെ അറിയിക്കാതെ നടത്തി.
ഈ വിഷയങ്ങൾ എല്ലാം ഉന്നയിച്ചുകൊണ്ട് ഈ മാസം 21 ന് കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും എന്നും നേതാക്കൾ അറിയിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, എൽ ഡി എഫ് കോന്നി പഞ്ചായത്ത് കൺവീനർ ഡോ എം രാജൻ, എം എസ് ഗോപിനാഥൻ, ബിനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്സ് എബ്രഹാം, കെ ജി ഉദയകുമാർ, ജിഷ, തുളസി, പുഷ്‌പ്പ ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.





























