കോഴിക്കോട് : കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടർച്ച നേടുമെന്നും മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വോട്ടെണ്ണലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. എക്സിറ്റ് പോളുകൾ വിശ്വാസയോഗ്യമല്ല. എക്സിറ്റ് പോളുകൾ പലപ്പോഴും ജനഹിതം പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. 2021-ലെ തിരഞ്ഞെടുപ്പിൽ എം.എം. മണിയും കെ.കെ. ശൈലജ ടീച്ചറും തോൽക്കുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകൾ തെറ്റാണെന്ന് തെളിഞ്ഞതാണ് എന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോളുകളെ ആശ്രയിച്ചല്ല മറിച്ച് ജനങ്ങളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് വിജയപ്രതീക്ഷ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല എക്സിറ്റ് പോളുകളിലും മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന ഉയർന്ന ജനപിന്തുണ തന്നെ ഇതിന് തെളിവാണ്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക് ഇത്രയധികം അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലയളവിൽ സർക്കാരിന് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ഭരണത്തുടർച്ചയ്ക്ക് പ്രധാന ഘടകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





























