തിരുവനന്തപുരം : ദേശീയ പാതയിലെ കുഴികൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉത്തരവാദികളാണെന്ന് പ്രതിപക്ഷനേതാവ്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.
റോഡിലെ കുഴികളുടെ കാര്യത്തില്‍പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിൽ പലതും വസ്തുതാപരമല്ലെന്നാണ് സതീശൻ പറയുന്നത്. വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല.ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്‍റനന്‍സ് വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി.