തിരുവനന്തപുരം: വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് ദേശാഭിമാനി വാർത്ത തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന രീതിയിലായിരുന്നു ദേശാഭിമാനി വാർത്ത. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി വാങ്ങുന്നതോടെ 13,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നായിരുന്നു റിപ്പോർട്ട്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം കൂടിയാണ് വിദേശനിക്ഷേപമെന്നും ദേശാഭിമാനി വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ എംഎസ്സി കമ്പനിക്ക് നിക്ഷേപാവകാശം നൽകുന്നത് ഒരു പ്രത്യേക കുത്തകയ്ക്ക് അവകാശം നൽകുന്നതിന് തുല്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞത്.
ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കമ്പനിയിലേക്ക് മാത്രം കാര്യങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നത് മറ്റ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതിന് തടസമുണ്ടാക്കും. വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്നതാണ് സംസ്ഥാനത്തിന് ലാഭകരം. കുത്തകവൽക്കരണം ഉണ്ടായാൽ മൾട്ടി ഓപ്പറേറ്റിങ് സംവിധാനം പോലും സാധ്യമാകാതെ വരും.കൂടാതെ, 2032 മുതൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിൽ കൃത്രിമമായി കുറവ് വരുത്താനുള്ള നീക്കമാണിതെന്നും പിണറായി വിജയൻ സഭയിൽ ആരോപിച്ചു. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയുള്ള സ്ഥലമായാണ് കേന്ദ്രസർക്കാർ വിഴിഞ്ഞത്തെ കാണുന്നതെന്നും, 26 ശതമാനത്തിന് മുകളിൽ ഓഹരി വിൽപ്പന നടത്തരുത് എന്ന നിബന്ധനയുണ്ടെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. പിണറായി നിയമസഭയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ദേശാഭിമാനി ഓൺലൈൻ എഡിഷനിൽ നിന്ന് വിഴിഞ്ഞത്തെ സംബന്ധിച്ച വാർത്ത പിൻവലിച്ചു.





























