തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ കോൺഗ്രസിൽ കളം നിറഞ്ഞ് മുഖ്യമന്ത്രി ചർച്ച. നേരത്തെ, മുഖ്യമന്ത്രി ചർച്ചകളിൽ രമേശ് ചെന്നിത്തലയെ ശക്തമായി പിന്തുണച്ചിരുന്ന സുധാകരൻ ഇന്നലെ കളം മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം അർഹിക്കുന്ന സീനിയർ നേതാവാണ് ചെന്നിത്തല എന്നായിരുന്നു സുധാകരന്റെ മുൻപുള്ള പ്രതികരണം. ഇത് ചെന്നിത്തലക്കൊപ്പമാണ് സുധാകരനെന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ഇന്നലെ കെസിയെ പിന്തുണച്ചുള്ള സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ അമ്പരപ്പിലാണ് കോൺഗ്രസ് നേതാക്കൾ. എന്താണ് സുധാകരൻ്റെ മലക്കം മറിച്ചിലിന് പിന്നിലെന്ന് വ്യക്തവുമല്ല. ‘ഭരണത്തിന് ദിശാബോധം നൽകുന്ന നേതാവായി കെ സി ഉയരട്ടെ’ എന്നാണ് സുധാകരൻ കുറിച്ചത്. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെസിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻ കുറിച്ചു.
നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്ന സുധാകരൻ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്ന സുധാകരന്റെ പരാമർശം സതീശനെതിരെയുള്ള പരോക്ഷ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്.





























