പത്തനംതിട്ട : 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷിനെ കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കും. പാലാ ജനറൽ ആശുപത്രിയി കൊണ്ടുപോയി റോബിൻ ഗിരീഷിൻ്റെ വൈദ്യപരിശോധന പൂർത്തിയാക്കിയിരുന്നു. ഗിരീഷുമായി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി. ഇത് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. വർഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചു, ഭീഷണിയും ഉപദ്രവവും മൂലം ഒളിവിൽ എന്ന പോലെയാണ് ജീവിക്കുന്നത് തുടങ്ങി ഗുരുതര ആക്ഷേപങ്ങളാണ് സഹോദരൻ പരാതിയിൽ ഉന്നയിക്കുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു. വാടക വീടുകളിൽ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.





























