തിരുവനന്തപുരം: കെ എസ് ഇ ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് 1 മണി വരെ സത്യഗ്രഹം. ചെയര്‍മാന്‍റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തീരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം.
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ചെയര്‍മാന്‍ ഉത്തരവിറക്കി. വിരട്ടല്‍ അംഗീകരിക്കില്ലെന്നും ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ അവധിയെടുത്ത വനിത എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയായ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ഭാനുവിന്‍റെ സസ്പെന്‍ഷനാണ് ഇപ്പഴത്തെ പ്രകോപനത്തിന് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയർമാൻ പരിഹസിച്ചുവെന്നും സംഘടനയുമായി ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ ആരോപിച്ചു.
ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച്വനിത ജീവനക്കാരുടെ സത്യഗ്രഹ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 500 ഓളം ജീവനക്കാരെ പങ്കെടുപ്പിച്ച് പൊതു സത്യഗ്രഹം പ്രഖ്യാപിച്ചാണ് സംഘടന തിരിച്ചടിച്ചത്. അതിനിടെ ചെയര്‍മാന് പന്തുണയുമായി ഏഴ് ഡയറക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിറക്കി.
എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ ചട്ടപ്രകാരമാണെന്നാണ് ഇവരുടെ വാദം. അതിനെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഡയറക്ടർമാർ കുറ്റപ്പെടുത്തി. ഇന്നത്തെ പ്രതിഷേധം പ്രതീകാത്മകമാണെന്നും ചെയര്‍മാന്‍റെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.































