കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ പ്രതിരോധം തീർക്കവേ സിപിഎമ്മിനെ തള്ളി സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടും രണ്ടാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാസപ്പടി കേസിലെ ഇഡി റൈഡിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ച വേളയിലാണ് രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞത്. ‘ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു പങ്കും സിപിഐക്കില്ല. ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ. ബിസിനസ് വേറെ’, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
അതേസമയം മാസപ്പടി കേസിൽ ഒടുവിൽ നടന്ന ഇഡി റെയ്‌ഡിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിനൊരുങ്ങുകയാണ് സിപിഎം. 23ന് കോഴിക്കോട് മുതലക്കുളത്ത് ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം നൽകാൻ യോഗം സംഘടിപ്പിക്കും. യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ബുധനാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ച് ആണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകാരണം നൽകാനും തീരുമാനമെടുത്തത്.






























