ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
അദ്ദേഹത്തിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ വെറുതെ വിട്ടിരുന്നു.






























