തൃശൂര്‍: നവ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദ പ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടക്കുന്നത്. തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബി.ജെ.പി. കനത്ത വില കൊടുക്കേണ്ടി വരുമെന്നും പ്രതാപന്‍ വ്യക്തമാക്കി.
ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, ബ്ലോഗര്‍മാര്‍ എന്നിവ ബി.ജെ.പി – ആര്‍.എസ്.എസ്. സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്പോളം തുറക്കുവാനാണെന്നും അദ്ദേഹം ആരോപണം ഉയർത്തി.





























