തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്‍റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കാനുള്ള നിയമ പോരാട്ടത്തില്‍ കെഎസ്ഇബിക്ക് ഇതുവരെ ചെലവായത് 84 ലക്ഷം രൂപ. കരാറുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ടെന്‍ഡര്‍ നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുൻപാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദാക്കിയത്. കേരളം ഇരുട്ടിലായപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ഒരുങ്ങിയത്. യൂണിറ്റിന് 9 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ പുതിയ കരാറുകളിലേക്ക് നീങ്ങാനും പോവുന്നു. അവിടെയാണ് മുൻപ് റദ്ദാക്കപ്പെട്ട 465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ എന്ത് മാത്രം ഗുണകരമായിരുന്നു എന്നത് ചര്‍ച്ചയാവുന്നത്. യൂണിറ്റിന് 4.29 രൂപക്കായിരുന്നു കരാര്‍ പ്രകാരം വൈദ്യുതി കിട്ടിയിരുന്നത്. 25 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തായിരുന്നു. വൈദ്യുതി ലഭിച്ച് തുടങ്ങിയത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ്.
പവര്‍കട്ടില്ലാത്ത കേരളം എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത് ഈ കരാറിന്‍റെ ബലത്തിലായിരുന്നു. ടെന്‍ഡര്‍ നടപടികളില്‍ വ്യതിയാനം ഉണ്ടായെന്ന സാങ്കേതിക കാര്യം പറഞ്ഞാണ് റെഗുലേറ്ററി കമ്മീഷന്‍ 2023 മെയ് 10ന് കരാര്‍ റദ്ദാക്കിയത്. കരാര്‍ റദ്ദാക്കിയത് സംസ്ഥാന താൽപര്യത്തിന് എതിരെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിച്ചതോടെ കരാര്‍ പുനഃസ്ഥാപിക്കാന്‍ നോക്കിയെങ്കിലും വൈദ്യുതി തന്നിരുന്ന കമ്പനികള്‍ പിന്മാറി. ആപ്റ്റെലിലും ഇപ്പോള്‍ സുപ്രിംകോടതിയിലുമായി ഇതിനെതിരെ കെഎസ്ഇബി നിയമ യുദ്ധത്തിലാണ്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്നുമില്ല അത് പുനഃസ്ഥാപിക്കാൻ പണം ചെലവാക്കിക്കൊണ്ടേയിരിക്കുന്നു. നിയമ പോരാട്ടത്തിന് അഭിഭാഷകര്‍ക്ക് ഫീസായി നല്‍കിയത് 84,55,605രൂപ. ഇനിയും ചെലവാക്കേണ്ടി വരും.






























