കൊച്ചി: സുമയ്യ ഷെറിന്‍-അഫീഫ ബന്ധത്തിന് കോടതിയിൽ പരിസമാപ്തി. തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. സുമയ്യയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകുന്നുവെന്നും അഫീഫ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.
തങ്ങൾ ഇരുവരും സ്വവർഗാനുരാഗികൾ ആണെന്നും ഒരുമിച്ച് താമസിക്കവേ അഫീഫയുടെ മാതാപിതാക്കൾ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നുമായിരുന്നു സുമയ്യയുടെ ഹേബിയസ് കോർപസ് ഹർജി. കോടതി നിർദേശത്തെത്തുടർന്ന് ബെഞ്ചിനുമുന്നിൽ ഹാജരാക്കിയ അഫീഫയോട് ഏതെങ്കിലും തരത്തിൽ തടങ്കലിൽ ആയിരുന്നോ എന്ന് ആരാഞ്ഞപ്പോൾ കുറച്ച് കാലമായി ഹരജിക്കാരിയോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും, ഇപ്പോൾ സുമയ്യയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും അഫീഫ പറഞ്ഞു. അഫീഫയോട് കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ, ആധാർ കാർഡും മറ്റ് ചില രേഖകളും സുമയ്യയുടെ പക്കലുണ്ടെന്നും അവ തിരികെ നൽകാൻ നിർദ്ദേശിക്കാനും കോടതിയോട് അഭ്യർത്ഥിച്ചു.
സുമയ്യയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞെങ്കിലും ഇല്ലെന്നും അഫീഫ വ്യക്തമാക്കി. തുടർന്ന് സുമയ്യയെയും അഫീഫയെയും ജഡ്ജിമാരുടെ ചേംബറിൽ വിളിച്ചുവരുത്തി രേഖകൾ കൈമാറുകയായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മലപ്പുറം സ്വദേശികളായ ഇരുവരും അടുപ്പത്തിലായത്. തുടർന്ന് പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജനുവരി 27നു വീടുവിട്ടു. എന്നാൽ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതിനെത്തുടർന്ന് ഇരുവരും എറണാകുളത്ത് താമസിച്ചുവരികയായിരുന്നു.





























