ന്യൂഡൽഹി : പ്രാദേശിക ഭാഷയിലെ നിയമപഠനത്തിനുള്ള പുസ്തകങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തിനായുള്ള ഉന്നതാധികാരസമിതി ചെയർമാൻ ചാമുകൃഷ്ണശാസ്ത്രി അറിയിച്ചു. പ്രാദേശികഭാഷയിലുള്ള നിയമപഠനം 2023-’24 വർഷത്തിൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണിത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ അറുപതുവിഷയങ്ങളിലായി 75 പാഠപുസ്തകങ്ങൾ തയ്യാറായി.
പ്രാദേശികഭാഷയിൽ പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണിത്. ഹിന്ദി, ഗുജറാത്തി, അസമിസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലായിരിക്കും ആദ്യഘട്ടത്തിൽ കോഴ്സുകൾ. ആദ്യവർഷത്തിൽ ആയിരം കോളേജുകളിൽ നടപ്പാക്കും. സ്വന്തം ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കാൻ കഴിയാത്തതിനാലാണ് 90 ശതമാനം പേർക്കും നീതി നിഷേധിക്കപ്പെടുന്നതെന്ന് നിയമവിദഗ്ധർ നിരീക്ഷിക്കുന്നു.
ഇതിനു മാറ്റംവരണമെങ്കിൽ നിയമപഠനം പ്രാദേശിക ഭാഷകളിൽവേണമെന്നാണ് വിലയിരുത്തൽ. 2021-’22 അധ്യയന വർഷത്തിൽ എട്ടു സംസ്ഥാനങ്ങളിലെ 19 എൻജിനിയറിങ് കോളേജുകളിൽ പ്രാദേശികഭാഷയിൽ കോഴ്സുകൾ ആരംഭിച്ചിരുന്നു. വിവിധ കോഴ്സുകളിലായി 1230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റിലാണ് ആകെ പ്രവേശനം നടന്നത്. ഹിന്ദിയിൽ മെഡിക്കൽപഠനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ മധ്യപ്രദേശിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയിരുന്നു.





























