തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സാമൂഹിക പ്രവർത്തക ദയാ ബായിയുടെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ദയാ ബായി സമരം അവിടെ തുടരുകയാണ്. മന്ത്രിതല ചർച്ചയിൽ നൽകിയ ഉറപ്പല്ല രേഖാമൂലം നൽകിയതെന്ന് സമരസമിതിയും ദയാ ബായിയും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രേഖ മൂലം നൽകിയ ഉറപ്പ് അവ്യക്തവും ആവശ്യങ്ങളെ വളച്ചൊടിക്കുന്നതുമെന്ന് സമരസമിതി ആരോപിച്ചു.
അംഗീകരിച്ച ആവശ്യങ്ങളിന്മേൽ നൽകുന്ന ഉറപ്പിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.മന്ത്രിമാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് ദയാബായി ആവശ്യം. വിഷയത്തിൽ ചെയ്യാനാവുന്നത് ചെയ്‌തെന്നാണ് സർക്കാർ നിലപാട്. സമരം നിർത്തിയാലും തുടർന്നാലും മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കും. മെഡിക്കൽ ക്യാമ്പുകൾ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ന്യൂറോളജി അടക്കമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിൽ ദിന പരചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു.





























