ചെന്നൈ : തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവിലായിരിക്കും നിർമാണം. വ്യാഴാഴ്ച നിയമസഭയിൽ 110-ാം ചട്ട പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. എല്ലാ സർക്കാർ വകുപ്പുകളെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നുകൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും പുതിയ സമുച്ചയം ഒരുങ്ങുകയെന്ന് വിജയ് പറഞ്ഞു. ഭരണ നിർവഹണവും ഏകോപനവും എളുപ്പമാക്കുന്ന വിധത്തിലായിരിക്കും കെട്ടിടങ്ങൾ. നിയമസഭാ സമുച്ചയം നിർമ്മിക്കുന്നതിന് മൂന്നുസ്ഥലങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത് എന്നാണ് അറിയുന്നത്. ഗിണ്ടിയിലെ ഹൈവൈ റിസർച്ച് സ്റ്റേഷൻ (എച്ച്.ആർ.എസ്.) സമുച്ചയം, ഫോർഷോർ എസ്റ്റേറ്റിലെ ഹൗസിങ് ബോർഡ് കോളനി, നന്ദമ്പാക്കത്തെ ഇന്ത്യൻ ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് വളപ്പ് എന്നിവയാണ് അവ.
സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനം ഈ മാസം പകുതിയോടെയുണ്ടാവും. ഗിണ്ടിയിലെ എച്ച്.ആർ.എസ്. സമുച്ചയം ലോക് ഭവന് എതിർവശത്താണ്. മുന്നിൽ വീതിയേറിയ റോഡുണ്ട് എന്നതാണ് പ്രധാന അനുകൂലഘടകം. ജയലളിത മുഖ്യമന്ത്രിയായിരിക്കേ 2003-ൽ ഇവിടെ നിയമസഭാ മന്ദിരം പണിയാൻ തീരുമാനമെടുത്തതാണ്. ധാരാളം കുട്ടികൾ പഠിക്കുന്ന അണ്ണാ സർവകലശാലയ്ക്ക് അടുത്താണ് എന്നതു മാത്രമാണ് പ്രതികൂലഘടകം. ഫോർഷോർ എസ്റ്റേറ്റിലെയും നന്ദമ്പാക്കത്തെയും സ്ഥലങ്ങൾ നഗരമധ്യത്തിൽത്തന്നെയാണ്. രണ്ടിടത്തെയും റോഡിന് ഗിണ്ടിയിലേതുപോലെ വീതിയില്ല. എന്നാൽ, പുതിയ മെട്രോ പാതകളുടെ നിർമാണം പൂർത്തിയാവുന്നതോടെ രണ്ടിടത്തും എത്തിച്ചേരാൻ എളുപ്പമാവും.































