കോന്നി : ജീവിത ശൈലീ രോഗ നിർണ്ണയ മേഖലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതയാണ് പൂവൻപാറ തടത്തിൽ വീട്ടിൽ ലേഖ സുരേഷ് എന്ന വീട്ടമ്മ. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കിയ സാന്ത്വനം പദ്ധതിയുടെ കോന്നി ഗ്രാമ പഞ്ചായത്തിലെ ജീവിത ശൈലീരോഗ നിർണ്ണയ സ്വയം തൊഴിൽ സംരംഭകയാണ് ലേഖ സുരേഷ്. പതിനൊന്ന് വർഷമായി ലേഖ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഭർത്താവ് സുരേഷ്, മകൾ നന്ദന എസ് കുമാർ എന്നിവർ തന്റെ തൊഴിലിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ലേഖ പറയുന്നു.
തിരുവന്തപുരം മെഡിക്കൽ കോളേജിലെ പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഹാപ്പ് എന്ന അസോസിയേഷൻ മുഖേനയാണ് പരിശീലനം പൂർത്തിയായത്. രാവിലെ ആറര മുതൽ കോന്നിയിലെ വിവിധ വീടുകളിൽ പോയി സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് ഫലം നൽകുന്ന പ്രവർത്തി വർഷങ്ങളായി തുടർന്ന് പോകുന്നുണ്ട്. കോന്നി ഇക്കോ ടുറിസം സെന്ററിലും രാവിലെ 10 മണി മുതൽ 5 മണി വരെ ലേഖയുടെ സേവനം ലഭ്യമാണ്.
ചീഫ് ഫോറെസ്റ്റ് കൺസെർവേറ്ററുടെ അനുമതിയോടെ ആണ് ലേഖ ഇവിടെ പ്രവർത്തിക്കുന്നത്. ലേഖയുടെ സേവനം കണക്കിലെടുത്ത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 2019 മാർച്ച് ആറിന് മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ നടന്ന യോഗത്തിലാണ് ലേഖ അവാർഡ് ഏറ്റുവാങ്ങിയത്. ഇനിയും കൂടുതൽ കരുത്തോടെ തന്റെ സേവനം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ലേഖ സുരേഷ്.






























